Showing posts with label ഒര്‍മ്മകുറിപ്പ്. Show all posts
Showing posts with label ഒര്‍മ്മകുറിപ്പ്. Show all posts

Sunday, June 15, 2008

സാന്ത്വനം പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍-ഒര്‍മ്മകുറിപ്പ്



പടികള്‍ ചവിട്ടുമ്പോള്‍ ഞാനറിഞിരുന്നില്ല ജീവിത യാത്ഥാര്‍ത്യത്തിന്റെ ചുട്ടുപോള്ളുന്ന നിമിഷങ്ങളാണ് ഇനിയെന്ന്, വളരെ യാദൃശ്ചികമായാണ് എടപ്പാള്‍ ‘സാന്ത്വനം പെയിന്‍ ആന്റ് പാലിയേറ്റീവ് കെയറില്‍’ ഞാനെത്തിപെടുന്നത് പിന്നിട് ഒന്നരവര്‍ഷത്തോളാം അതായിരുന്നു എന്റെ ജീവിത പാഠശാല.

പാലിയേയീവ് കെയറില്‍ കാന്‍സര്‍ രോഗികളായിരുന്നു കൂടുതലും ഉണ്ടായിരുന്നത് , ‘ജീവിതത്തിന്റെ
ആഗ്രഹങ്ങളേയും സ്വപനങ്ങളേയും അര്‍ബുദം കീഴടക്കിയവര്‍’ ഒരുപാട് നാളത്തെ അറുതിയില്ലാത്ത
രോഗത്തിനും ചികിത്സക്കും ശേഷം അവസാനം അര്‍ബുദമാണ് എന്ന് തിരിച്ചറിയുന്നു, ഫലമുണ്ടാകില്ല എന്നറിഞുകോണ്ട് തന്നെയുള്ള ഒരുപാട് ചികിത്സകള്‍ പിന്നീട്. ഇത് രോഗിക്ക് ശമനമല്ല ..കൂടുതല്‍ ബുദ്ദിമുട്ടാണ് സാധാരണ ഉണ്ടാക്കാറ്. ഇനി ഈപടികള്‍ കയറേണ്ട കാര്യമില്ല എന്നും ഒരു ചികിത്സയും ബാക്കിയില്ലെന്നുമുള്ള ഡോകടറുടെ ശാസനയില്‍ ആശുപത്രിയില്‍ നിന്നും മടങ്ങിയവര്‍...ഇനി മുന്‍പിലുള്ളത് മരണത്തിലേക്കുള്ള ദിവസങ്ങളാണ്...പാലിയേറ്റീവ് കെയര്‍ കോണ്ട് ഈ ദിവസങ്ങളുടെ ദൈര്‍ഖ്യം കൂടുകയോ കുറയുകയോ ചെയ്യുന്നില്ല ഈ ദിവസങ്ങള്‍ക്ക് ‘ജീവന്‍ നല്‍കുക’എന്നതോഴിച്ച്.

കാന്‍സര്‍ രോഗിയെ മറ്റുരോഗികളില്‍ നിന്നും വേര്‍തിരിക്കുന്ന ഘടകങ്ങള്‍ ഒരുപാടുണ്ട്, ഒരു ദിവസം രോഗിയാണെന്നറിഞുള്ള ഒറ്റപെടല്‍, അടുത്ത സുഹൃത്തിനെ പോലും നഷ്ട്പെട്ട ഏകാന്തവാസം,തന്റെ ചികിത്സക്കായ് സര്‍വ്വധും ചിലവഴിച്ച് കൈയ്യിലോന്നുമില്ലാത്ത കുടുംബം,മകളെ കെട്ടിച്ചയക്കാനുള്ള പിതാവിന്റെ ദുഖം, കുടുംബത്തിന്റെ ജീവിതോപാധിയെ ഓര്‍ത്തു ഉറക്കം നഷ്ട്പ്പെട്ട് കുടുംബനാധന്‍..ഈ യെല്ലാവേദനക്കും പരിഹാരമായ് ഡോകടര്‍ക്ക് നല്‍കാനുള്ളത് കേവലം ഒരു ‘വേദനാസംഹാരി’ മാത്രമാണ് ഇതാകട്ടെ അയാളുടെ ശാരീരികവേദനയുടെ ഒരു ശതമാനം മാത്രം പോലും പരിഹാരമാകുന്നുമില്ല!, ബാക്കിവരുന്ന അയാളുടെ മാനസികവേദനക്ക് കൂടി പരിഹാരം കണ്ടെത്തുക എന്നതാണ് പാലിയേറ്റീവ് കെയര്‍, ഇത് ചികിത്സയല്ല സ്നേഹം പകര്‍ന്നു നല്‍കാനുള്ള ശ്രമമാണ് അതിന്റെ നട്ടെല്ല് എന്ന് പറയുന്നത് കമ്മ്യൂണിറ്റി വളണ്ടിയര്‍ ആണ് . ഇങ്ങനെയുള്ള് ഒരു വളണ്ടിയറായി പ്രവര്‍ത്തിക്കാനായാണ് ഞാന്‍ സാന്ത്വനത്തില്‍ എത്തിയത്.

രോഗിയെ ഒരിക്കലും രോഗിയായിമാത്രം കാണരുത് എന്നും രോഗം രോഗിയുടെ മാത്രമല്ല സമൂഹത്തിന്റെ കൂടിയാണെന്ന തിരിച്ചറിവില്‍ നിന്ന് നാം ആ വഴികള്‍ നടക്കാനാരംഭിക്കുന്നു.ഒരു കമ്മ്യൂണിറ്റി വളണ്ടിയറുടെ വലിയ ലക്ഷ്യം രോഗിയുമായി സംസാരിച്ച് കണ്ണില്‍ നിന്നും ഒരിറ്റെങ്കിലും കണ്ണുനീര്‍ പോടിയിക്കുക എന്നതാണ്, സംസാരിക്കാനുദ്ദേശിക്കുന്ന രോഗിയുടെ അസുഖത്തിന്റേയും വ്യക്തിപരവുമായ സര്‍വ്വവിവരങ്ങളുമടങ്ങിയ ഫയല്‍ വായിച്ച് ഡോക്ടറോടും മറ്റു സ്റ്റാഫിനോടും സംശയങ്ങള്‍ ദൂരികരിച്ച് ഒന്നുങ്കില്‍ നാമയാളുടെ വീട്ടില്‍
പോയോ ക്ലിനിക്കിലെ ആളോഴിഞമൂലയില്‍ വെച്ചോ സംസാരിക്കാനാരംഭിക്കുന്നു,ഒരിക്കലും നാം രോഗത്തെ കുറിച്ച് നേരിട്ട് ചോദിക്കുന്നില്ല,സാധാരണ സമൂഹത്തില്‍ കണ്ടുമുട്ടിയ ഒരളുമായുള്ള സംഭാഷണത്തിലേതെന്ന പോലെ ക്രെമേണ അയാളുടെ മനസിലേക്കിറങ്ങിച്ചെന്ന് മാനസിക പിരിമുറുക്കത്തെ ദീര്‍ഖമായ സംസാരം കൊണ്ട് അയവു വരുത്തുകയും ആവശ്യങ്ങള്‍ മനസിലാക്കി അതിന്റെ പൂര്‍ത്തീകരിച്ച് കോടുക്കുകയുമാണ് ഈ കമ്മ്യൂണികേഷന്‍ പ്രോസസിലൂടെ ഉദ്ദേശിക്കുന്നത്.

പ്രിയപ്പെട്ട ഡോകടര്‍ ജയകൃഷ്ണന്റെ നിര്‍ദേശപ്രകാരം വട്ടംകുളത്തെ ‘കുഞിമാളുടത്തിയുടെ’വീട്ടില്‍ പോയത് ഞാനിന്നുമോര്‍ക്കുന്നു, പ്രായം നാല്പതുപിന്നിട്ടിരിക്കുന്നു എങ്കിലും കല്യാണം കഴിച്ചിട്ടില്ല അതേ പ്രായമുള്ള് ഒരകന്ന ബന്ദുവിനോടു കൂടിയായിരുന്നു കുഞിമാളുടത്തി താമസിച്ചിരുന്നത്. പുറം തേച്ചിട്ടില്ലാത്ത പഴയ ചാണകമടിച്ച വീട്. സാന്ത്വനത്തില്‍ നിന്നാണെന്നു പറഞപ്പോള്‍ വളരെ സന്തോഷത്തോടെ എന്നെ ക്ഷണിച്ചിരുത്തി, ക്ഷേമന്വേഷണങ്ങള്‍ക്കിടയില്‍ പെട്ടെന്നേന്റെ രണ്ടും കൈയ്യും പിടിച്ച് എന്നോട് ചോദിച്ചു “മരിക്കാനുള്ള വല്ല മരുന്നും എന്റെ കുട്ട്യെനിക്ക് തരുമോ?” എന്ന് ശരിക്കും ഞാന്‍ തകര്‍ന്നുപോയി എന്റെ ഉമ്മ എന്നോടിങ്ങനെ ചോദിക്കുന്ന അവസ്ത്ഥ ..ഞാന്‍ കോടുക്കേണ്ട മറുപടി അതുമാത്രമായിരുന്നു എന്റെ മനസ്സില്‍.. കുറച്ചുനേരത്ത് നിശബ്ദതക്കു ശേഷം ഞാന്‍ കുഞിമാളുടത്തിയുടെ കൈ എന്റെ കൈയില്‍ പിടിച്ചു ചോദിച്ചു “എന്തേ ഇപ്പോള്‍ ഇങ്ങനെ ചോദിക്കാന്‍”? മറ്റോരു മറുപടിയും എന്റെ കയിലുണ്ടായിരുന്നില്ല.
ക്ലിനിക്കില്‍ നിന്നും നല്‍കിയ മരുന്നിന്റെ പോതിയെടുത്ത് നോക്കിയപ്പോള്‍ രണ്ടു ദിവസമായി മരുന്നു കഴിക്കല്‍ നിര്‍ത്തിയിര്‍ക്കുന്നു.ഞാനങ്ങോട്ട് ചോദിക്കുന്നതിനു മുന്‍പെ എന്നോടിങ്ങോട്ട് പറഞ്ഞു “അതോന്നും കഴിച്ചു കാര്യല്ല്യകുട്ട്യെ എല്ലാത്തിനും പരിഹാരം ഇതുണ്ട്” എന്നു പറഞു കൈയില്‍ കെട്ടിയ ചരട് കാണിച്ചുതന്നു. നമുക്കെന്തെങ്കിലും കഴിക്കാം എന്നു പറഞു ഞാന്‍ അടുക്കളയില്‍ കയറി നോക്കിയപ്പോള്‍ ഒരു മണ്‍ചട്ടിയില്‍ ഒരുത്തിരി കഞിയിരിക്കുന്നു അതെടുത്ത് കോടുന്നു കോടുത്തു.അത് കുടിച്ചുകോണ്ടിരിക്കുമ്പോള്‍ ദൈവത്തിന്റെ വികൃതിയേയും വിധിയേയും പഴിച്ച് കുറെ കരഞു, അതു തിരാനായപ്പോള്‍ ഞാന്‍ ചോദിച്ചു ഇനിയെന്തെങ്കിലും കുഞിമാളുടത്തിക്കു കുടിക്കണോ എന്ന് വലിയോരു ആഗ്രഹം പോലെ ‘ ഒരിത്തിരി പാലുകുടിക്കണമെന്നു’ പറഞു എന്റെ കണ്ണുനിറഞുപോയി ഞാനപ്പോള്‍തന്നെ പോയി പാലും ബിസ്കടും കേക്കും വാങ്ങികോണ്ടു കോടുത്തു. ജീവിതത്തില്‍ വല്ലാത്തൊരു ആത്മസംതൃപ്തിനിറഞ്ഞ നിമിഷമായിരുന്നു അത് , പിന്നീട് പലപ്പോഴും കുഞിമാളുടത്തിയുടെ വീട്ടില്‍ പോകുകയും ക്ലിനിക്കില്‍ നിന്നു കണ്ടുമുട്ടുകയും ചെയ്യുമായിരുന്നു ആ പതിവ് ഇങ്ങോട്ട് വരുന്നതുവരേയും തുടര്‍ന്നു.

കുഞിമാളുടത്തി ഒരു പ്രതിനിഥി മാത്രമായിരുന്നു, നാലു വയസ്സുള്ള അശ്വിന്‍ മുതല്‍ കാലുകള്‍ക്ക് തളര്‍ച്ച ബാധിച്ച് പതിനേഴുകാരി അനീഷയും ഇങ്ങനെയുള്ള എകദേശം മുന്നൂറോളം പേരുണ്ടായിരുന്നു ക്ലിനിക്കില്‍ രജിസ്റ്റര്‍ ചെയ്ത് ചികിത്സ തേടിയിരുന്നവര്‍,ചില മനുഷ്യസ്നേഹികളുടെ സഹായത്തോടെ ഞങ്ങള്‍ അനീഷക്കു വീല്‍ചെയര്‍ സമ്മാനിച്ചു..കരിഞുണങ്ങിയ ചിറകുകള്‍ക്കു പകരം പുതിയവ ലഭിച്ച പറവയെ പോലെയായിരുന്നു അന്നവള്‍ ..ഒത്തിരിപേര്‍ ഇങ്ങനെ ജീവിതത്തിനും മരണത്തിനുമിടയില്‍..
അമ്പതുകഴിഞിരുന്നു ജാനകിച്ചേച്ചിയുടെ പ്രായം.കൂറ്റനാടിനത്തുള്ള റബ്ബര്‍ തോട്ടത്തിനോട് ചേര്‍ന്നുള്ള കുന്നിന്‍ മുകളിലായിരുന്നു താമസം, ഒരുപാട് നാളായു അര്‍ബുദം ബാധിച്ച് കിടപ്പിലായിട്ട്.ഭര്‍ത്താവ് വേലായുധേട്ടന്‍ അതിരാവിലെ റോഡരികിലെ പൈപ്പില്‍നിന്നും വേള്ളം പിടിച്ച് മുകളില്‍ കോണ്ടുവെക്ക്കുകയും കഴിക്കാനുള്ളത് എന്തെങ്കിലും പാചകം ചെയ്തുവെച്ച് മത്രമയിരുന്നു കൂലിപണിക്ക് പോയിരുന്നത് അത് മത്രമായിരുന്നു രണ്ട് അംഗങ്ങളുള്ള ആ കുടുംബത്തില്‍ സംഭവിച്ചിരുന്നത്, ഒരു ദിവസം പത്തുമണിയോടുകൂടി ക്ലിനിക്കിലേക്ക് ഫോണ്‍ വന്നു വേലായുധേട്ടന്‍ മരിച്ചിരിക്കുന്നു..ഒരു തുണ്ട് ഭൂമിപോലും ഇല്ലാത്തവെര്‍ക്കെന്ത് ബന്‍‌ധുക്കള്‍! ആരും വന്നില്ല ജാനകിച്ചേച്ചിയെ ഏറ്റെടുക്കാന്‍, അവസാനം ഞ്ഞങ്ങള്‍ തന്നെ കോഴിക്കോട് ആശ്രയയിലെത്തിച്ചു. ഒരാഴ്ചയാകുമ്പോഴേക്ക് മരണം ആ ജീവിതത്തോട് കാരുണ്യം കാണിച്ചു! ആംബുലന്‍സിന്റെ സ്ട്രെക്ചറില്‍ താങ്ങികൊണ്ടുവന്ന രംഗം ഇന്നും മനസ്സില്‍ മായാതെ കിടപ്പുണ്ട്. ബിരുദപഠനത്തിനിടയിലും ഐശ്വര്യ ജ്വല്ലറിയിലെ പാര്‍ട് ടൈം ജോലിക്കിടയിലുമായിരുന്നു ഞാനീ കര്‍ത്തവ്യത്തില്‍ പങ്കാളിയായിരുന്നത്.

ക്ലിനിക്കില്‍ എത്താന്‍ പ്രയാസമുള്ള രോഗികളേയും , അവര്‍ ജീവിക്കുന്ന ചുറ്റുപാടും അന്തരീക്ഷവും മനസ്സിലാക്കുവാനും വേണ്ടി ആഴ്ചയിലോരിക്കല്‍ ഡോക്ടറും നഴ്സും വളണ്ടിയേഴ്സും കൂടെ രോഗികളുടെ വീടുകള്‍ സന്ദര്‍ശിക്കുമായിരുന്നു ,ഇതിന്റെ പാലിയേറ്റീവ് കെയറില്‍ ‘ഹോം കെയറ്’ എന്ന് വിളിക്കുന്നു. തന്റെ സ്റ്റെതസ്കോപ്പ് പാന്റിന്റെ പോകറ്റില്‍ തിരുകിവെച്ച് ആ വീട്ടിലോരഗത്തെപോലെയായിരുന്നു ഡോക്ടര്‍ ജയകൃഷന്‍ പല വീടുകളുലും കയറീച്ചെല്ലാറ്..ആ സ്നേഹത്തില്‍ ഡോക്ടര്‍ കമറുദ്ദീനും ഡോക്ടര്‍ രവീന്ദ്രനും ഡോക്ടര്‍ ബൈജുവും ഒട്ടും കുറവു വരുത്തിരുന്നില്ല.


പെരുന്നാളിനും ഓണത്തിനും മറ്റും തുണിക്കടകളില്‍ നിന്നും വസ്ത്രങ്ങള്‍ ശേഖരിച്ച് പാവപ്പെട്ട രോഗികള്‍ക്ക് നല്‍കുമായിരുന്നു. ഒരു പെരുന്നാളിനു തലേ ദിവസം നബീസുമ്മയുടെ വെള്ളത്താല്‍ ചുറ്റപെട്ട ചങ്ങരംകുളത്തെ വീട്ടില്‍ ഞാന്‍ കയറിചെന്നു അവരെനിക്കു ചായയും ചെറുപലഹാരവും തന്നു, ക്ലിനിക്കില്‍നിന്നുള്ള പെരുന്നാളിന്റെ സമ്മാനം എന്നു പറഞു ഞാനോരു വസ്ത്ര പോതി ഉമ്മയുടെ കയ്യില്‍ വെച്ചുകോടുത്തു അന്നേരം എന്റെ രണ്ടു ചുമലിലും പിടിച്ചെന്നെ അനുഗ്രഹിച്ചു അവരുടെയോക്കെ ആ കുരുത്തമാണ് എന്നെ ഈ പ്രവസജീവിതത്തിലും ഒരിറ്റു വേദനയുമില്ലാതെ സര്‍വ്വശക്തന്‍ സംരക്ഷിക്കുന്നത് എന്ന് ഞാന്‍ ഉറച്ചുവിശ്വസിക്കുന്നു.

ജനങ്ങള്‍ അകമഴിഞ്ഞ് സഹകരിക്കുകയും അഭിനന്ദിക്കുകയും ചെയ്യുമായിരുന്നു സാന്ത്വനം ക്ലിനിക്കിനെ. ഒരു ദിവസം രത്രി ഒരു രോഗുയുടെ ബന്ദുക്കള്‍ എന്നെ അന്നേശിച്ചു വന്നു ഡോകടര്‍ വിളിച്ചു വരുന്നില്ലെന്നും അസുഖം കൂടുതലാണെന്നും പറഞാണ് അവര്‍ വന്നത്.എന്നെ ഒരുപാട് നിര്‍ബന്‍‌ദിച്ചതുകൊണ്ട് ഞാന്‍ പോയി, അവിടെ ആര്‍ക്കും ഒന്നും ചെയ്യാനില്ല.ആ വീട്ടില്‍ എല്ലാവരും ഉറക്കമുളച്ചിരിക്കുന്നു, ഞാന്‍ ഉമ്മയുടെ മുറിയിലേക്കുകയറി. പിച്ചും പേയും പറഞുകോണ്ടിരിക്കുന്നു ഗുളികപോതിയെടുത്തുനോക്കിയപ്പോള്‍ കൊടുത്തിരിക്കുന്ന മോര്‍ഫിന്റെ അളവു കൂടുതലാണ്, കേവലം നാലുമണിക്കൂര്‍ മത്രമെ മോര്‍ഫിന്‍ ശരീരത്തില്‍ പ്രവര്‍ത്തിക്കുകയുള്ളൂ അടുത്ത ഡോസുവരെ ഞാന്‍ അവിടെ ഇരുന്നു, അടുത്ത ഡോസ് നേരെ പകുതിയായി കുറച്ചു ഗുളിക കൊടുത്തു, അല്പം കഴിഞ്ഞപ്പോള്‍ പിച്ചും പേയും പറയുന്നതവസാനിച്ചു.. ചര്‍ദ്ദിക്കു ശമനവും വന്നു, രോഗിക്കും വീട്ടുകാര്‍ക്കും ഇത്തിരി സമാധാനമായി, സാന്ത്വനത്തിന്റെ ഭാഗമായതുകോണ്ട് അത്രയുംചെയ്യാന്‍ കഴിഞു.

കേവലം ‘പാവപ്പെട്ട രോഗികളെ സഹായിക്കാനുള്ള മനസുണ്ടായിരിക്കുക’ എന്നതാണ് കമ്മൂണിറ്റി വളണ്ടിയറായി പ്രവര്‍ത്തിക്കാനുള്ള ഒരേഒരു യോഗ്യത പ്ക്ഷെ അതിനു മാത്രം ആരേയും കിട്ടുന്നില്ല.!

സാന്ത്വനത്തിന്റെ വളണ്ടിയര്‍ സെക്രട്ട്രി പ്രദീപ് ഇന്നലെ എന്നെ വിളിച്ചിരുന്നു..ദീര്‍ഖകാലാമായി കിടപ്പിലുള്ള രോഗികള്‍ക്ക് ശരീരം മുഴുവന്‍ വൃണങ്ങള്‍ ഉണ്ടാകാറുണ്ട് അതിനു പരിഹാരം വാട്ടര്‍ ബെഡ്ഡില്‍ കിടത്തുക എന്നതാണ്..പതിനാറു വാട്ടര്‍ബെഡ്ഡുകള്‍ സമാഹരക്കാനുള്ള ശ്രമത്തിലാണവര്‍ അതറിയിക്കാന്‍ മാത്രമാണ് എന്നെ വിളിച്ചത്..അത് ബ്ലോഗിലൂടെ നിങ്ങളെ അറിയിക്കാന്‍ വേണ്ടി ഒരുപാട് നാളേക്കു ശേഷം ഇങ്ങനെയോരു കുറിപ്പിടുന്നു...,

പ്രതീക്ഷയോടെ,


സാന്ത്വനത്തെകുറിച്ച് കൂടുതലറിയാന്‍,

സാന്ത്വനം പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍,
പി ഒ.ഇടപ്പാള്‍
എടപ്പാള്‍ ആശുപത്രിക്കു സമീപം
എടപ്പാള്‍.
ഫോണ്‍:+ 91 494 2684700

ഡോ: എ ഐ കമറിദ്ദീന്‍- +91 944 7878 447

പ്രദീപ് -+91 9388101361 [pradeepji123@gmail.com]

Read more...

About This Blog

  © Free Blogger Templates Blogger Theme by Ourblogtemplates.com 2008

Back to TOP