പെയിൻ&പാലിയേറ്റീവ്- ഹോംകയർ ടീമിനെപ്പം ഒരു ദിവസം

ഒരവധിക്കാലത്തിനായ് ഈയിടെ വീണ്ടും നാട്ടില്‍ പോയപ്പോള്‍ ‘സാന്ത്വനം പെയിന്‍ ആന്റ് പാലിയേറ്റീവ് ക്ലിനിക്കിന്റെ ’പ്രവര്‍ത്തനങ്ങളില്‍ വീണ്ടും നേരിട്ട് പങ്കാളിയാകാന്‍ കഴിഞ്ഞു. നാട്ടിലുണ്ടായിരുന്നപ്പോള്‍ നടത്തിയ സാന്ത്വനത്തിന്റെ വോളണ്ടീര്‍ പ്രവര്‍ത്തനങ്ങളെ കുറിച്ച് ഒരു ഓര്‍മ്മകുറിപ്പ് മുന്‍പെഴിതിയിരുന്നു. അത് ഇവിടെ ക്ലിക്കിയാല്‍ വായിക്കാവുന്നതാണ്. ഇവിടം ആദ്യം വരുന്നവരോട് അത് വായിക്കാന്‍ അപേക്ഷിക്കുന്നു. വല്ലാത്തോരു ആത്മസംതൃപ്ത്തി നല്‍കിയ എഴുത്തായിരുന്നു അത് അധികം ഒന്നും എഴുതിയിട്ടില്ലെങ്കിലും. അത് വഴി നല്ലോരു തുക ക്ലിനിക്കിന് വേണ്ടി സംഘടിപ്പിക്കാന്‍ കഴിയുകയും ചെയ്തു!
പെയിന്‍ ആന്റ് പാലിയേറ്റീവ് പ്രവര്‍ത്തനങ്ങളില്‍ പ്രധാനപെട്ട ഒന്നാണ് ‘ഹോം കെയര്‍’. രോഗിയെ രോഗിയുടെ ചുറ്റുപാടില്‍ അഥവാ വീട്ടില്‍ ചെന്ന് ഡോകടറും നഴ്സും വളണ്ടിയേഴ്സും പരിചരിക്കുന്നു. രോഗിയുടെ ചുറ്റുപാടും സാഹചര്യവും മനസ്സിലാക്കി കേവല ചികിത്സക്കുമപ്പുറം മറ്റു വിഷമങ്ങൾക്കുകൂടി പരിഹാരം കണ്ടെത്തുകയാണ് ഇതിലൂടെ ചെയ്യുന്നത്. ക്ലിനിക്കില്‍ രോഗിയെത്തുന്ന രീതിയിലായിരിക്കില്ല വീട്ടിലെ സ്ഥിതി.ചിലപ്പോള്‍ വളരെ കുടുസായ, ആവശ്യത്തിനു വെളിച്ചം പോലുമില്ലാത്ത വൃത്തിഹീനമായ അവസ്ഥയിലായിരിക്കും. ദീര്‍ഖകാലമായി കിടപ്പിലുള്ള രോഗികള്‍ക്ക് ഹോംകെയര്‍ വളരെ ആശ്വാസപ്രദമാണ്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന രോഗികളുടെ ആരും അധികം ചെന്നെത്താത്താ കുന്നിന്മുകളിലെ കുടിലില്‍ കയറിച്ചെല്ലുമ്പോഴും,രോഗിയുടെ കട്ടിലില്‍ ഇരുന്ന് ആ കൈകള്‍ നമ്മുടെ കൈവെള്ളയിലേക്ക് ചേര്‍ത്ത് വെക്കുമ്പോഴും, സുഖവിവരമന്വേഷിക്കുമ്പോഴും അവിടെ നടക്കുന്നത് ചികിത്സയല്ല മറിച്ച് ഒരു കൈമാറ്റമാണ് ‘സ്നേഹത്തിന്റെ കൈമാറ്റം ’കൂടെ ഒരു വിശ്വാസവും ‘ഞങ്ങളുണ്ട്കൂടെ’, മറ്റെല്ലാമരുന്നിനെക്കാള്‍ കൂടൂതല്‍ ഫലപ്രാപ്തിയുള്ളതും പകരം വെക്കാനാകാത്തതും ഇതുതന്നെ.
അടുത്ത ഹോംകെയര്‍ ദിവസമായ ബുധനാഴ്ച രാവിലെ തന്നെ ഞാൻ ക്ലിനിക്കിലെത്തി. മാനസികമായി ഹോംകെയര്‍ ഒരു പാടെന്നെ സഹായിച്ചിട്ടുണ്ട്. രോഗികളെ സന്ദര്‍ശിക്കുന്നത് പ്രവാചകന്റെ (സ) മാതൃകയാണ്, അത് അവിടന്ന് കല്പിച്ചിട്ടുമുണ്ട്. ദൈവത്തില്‍ നിന്ന് തക്കാതായ പ്രതിഫലം ഞാന്‍ പ്രതീക്ഷിക്കുകയും ചെയ്യുന്നു.
വേദന ,മാനസിക സംഘര്‍ഷം,കഷ്ടപാട്, പട്ടിണി ഇതെല്ലം എന്റേത് പൊലെ അനുഭവിക്കാനും മനസ്സിലാക്കാനും ഹോകെയർ എന്നെ വല്ലാതെ സഹായിച്ചിട്ടുണ്ട്. പെട്ടെന്ന് മരിക്കാനുള്ള ഗുളിക നല്‍കാനാവശ്യടുന്നവരും ,ഞ്ഞാന്‍ ഇന്ന ദിവസത്തിനുള്ളില്‍ മരിക്കും എന്ന് കേള്‍ക്കാനിഷ്ടപെടുന്നതുമായ ഒത്തിരി ആളുകളുമായി അടുത്തിടപഴികേണ്ടിവന്നതിന്റെ ഫലമായി എന്താണ് ജീവിതം?,എത്രയാണ് ജീവിതം എന്നെല്ലാം നന്നായി എനിക്കറിയാം .ഒരു പരിധിവരെ മാത്രമെ ഈ ബന്ധുക്കളും നാട്ടുകാരും കൂട്ടുകാരും ഉണ്ടാവുകയുള്ളൂ. പിന്നെ ആരും ഒന്നു കടന്നുവരികയോ ചെയ്യില്ല. വാര്‍ധക്യം ഒരുവസ്ഥയാണെങ്കില്‍ മാരക രോഗങ്ങളും ദീര്‍ഖമായ കിടത്തവും അതിനെക്കാള്‍ വലിയ വേദനയുള്ള അവസ്ഥയാണ്. വേദന ശരീരത്തിന്റെ മാത്രമല്ല മനസ്സിന്റേതുകൂടിയാണ്. ശരീരത്തിന്റേതാകട്ടെ പലപ്പോഴും വേദനസംഹാരികള്‍ കോണ്ട് ശമിപ്പിക്കാന്‍ കഴിയുന്നതുമാണ്.
ഇന്ന് നഴ്സസ് ഹോംകെയറാണ്.ഡോകടര്‍ ഉണ്ടാകില്ല. ഞാനും നഴ്സ് തങ്കമണി ചേച്ചിയും വളണ്ടിയര്‍ അബ്ദുള്‍ ഖാദര്‍ക്കയും വാനിന്റെ ഡ്രൈവര്‍ കൃഷ്ണേട്ടനും മാത്രം. സ്റ്റെത്തും ബിപി അപ്പാരറ്റസും കത്തീറ്ററും മെഡിസിന്‍ കിറ്റും വാനില്‍ എടൂത്തുവെച്ച് യാത്ര ആരംഭിച്ചു. പാലിയേറ്റീവ് കെയറില്‍ ഏറ്റവും വലിയ പങ്കാളി ഒരു ‘കമ്മ്യൂണിറ്റി വളണ്ടിയറാണ്.’ മറ്റുള്ളവരെ പ്രതിഫലം കാംക്ഷിക്കാതെ സഹായിക്കാന്‍ ഒരു മനസ്സുണ്ടാവുക എന്നതുമാത്രമാണ് വളണ്ടിയര്‍ക്ക് വേണ്ട ഒരേ ഒരു യോഗ്യത. പക്ഷേ അതിനുമാത്രം ആരേയും കിട്ടാറില്ല. ഇന്നു വളണ്ടിയറായി ഞ്നും ഖാദര്‍ക്കയും മാത്രം.
ഞങ്ങളാദ്യം കാവില്‍പടിയിലെ സുബ്രമണ്യൻ ചേട്ടന്റെ വീട്ടില്‍ പോയി. ഓട് മേഞ്ഞ മുറ്റം ചാണകം തെളിച്ച ചെറിയൊരുവീട്. പ്രായമായ അച്ചന്‍ ഉമ്മറത്തിരിക്കുന്നു.ഞ്ഞങ്ങള്‍ കയറിച്ചെന്നു. ഇങ്ങനെ പോകുമ്പോള്‍ രോഗിയെ രോഗിയായി മാത്രംകണാതിരിക്കാനും കയ്യില്‍ വാച്ചോ മൊബൈല്‍ ഫോണോ ഇല്ല എന്നുറപ്പാക്കാനും ശ്രദ്ദിക്കേണ്ടതുണ്ട്! ഉമ്മറത്തോട് ചേര്‍ന്ന് പണികഴിച മുറിയില്‍ സുബ്രമണ്യന്‍ കിടക്കുന്നു. നല്ലതടിയും പ്രകൃതവും,അന്ന് സമ്മാനിച്ച ആ പുഞ്ചിരി ഇന്നും മനസ്സില്‍ മായാതെ നില്‍ക്കുന്നു. കുറെക്കാലമായി അദ്ദേഹം ഗള്‍ഫില്‍ ജോലിച്ചെയ്യുകയായിരുന്നു. ഒരു ദിവസം ഇത്തിരി ഉയരത്തില്‍ നിന്നോന്നുവീണു.ആര്‍ക്കും സംഭവിക്കാം.പക്ഷെ ആഘാതം പറ്റിയത് നട്ടെല്ലിനായിരുന്നു. ജീവിതം അവിടെ അന്നവസാനിച്ചു! പകരം പീഡനങ്ങള്‍ തുടങ്ങുകയായ്. അനങ്ങാന്‍ പറ്റാത്ത അവസ്ഥ ഒന്നു തിരിഞ്ഞു കിടക്കാന്‍ പോലും.ഉള്ളതെല്ലം വിറ്റുപെറുക്കി ചികിത്സിച്ചു.അവസാനം ഒന്നിരിക്കാമെന്ന സ്തിതിയായി. ദീര്‍ഖമായ കിടത്തം ശരീരത്തിനു പുറത്ത് വൃണങ്ങള്‍ സമ്മാനിക്കുന്നു. മൂത്രത്തില്‍ പഴുപ്പ് (ആ ട്യൂബ് മാറ്റാന്‍ കൂടിയുമാണ് ഞ്ഞങ്ങള്‍ പ്രധാനമായും പോയത്),ഇടക്കിടെ പനി,ജലദോഷം ,തോണ്ടവേദന എല്ലാം ഒരോറ്റ വീഴ്ചയില്‍നിന്ന്. എന്ത് കൊണ്ട് നമുക്കും ഇത് സംഭവിച്ചുകൂടാ...? ഈ ചിന്തയാണ് ദുബായിലെ ഈ മഞ്ഞളിക്കുന്ന ജീവിതത്തിനിടയിലും എന്റെ കണ്ണുകള്‍ മഞ്ഞളിക്കാതെ ബാലന്‍സ് ചെയ്തുനിര്‍ത്തുന്നത്. ആരോഗ്യവാനായ സമയത്ത് അസുഖം വരുന്നതുപോലെയല്ല ഇങ്ങനെയുള്ള സമയത്ത് രോഗങ്ങള്‍ വരുന്നത്. കഴിയാവുന്ന ബാക്ടീരിയകളെല്ലാം ശരീരത്തിനകത്ത് വലിഞ്ഞുകയറും, ഒന്നിനുപുറകെ ഒന്നായി രോഗങ്ങള്‍ പിന്നെ ഒത്തിരി ഗുളീകകള്‍ ..ഇത് രോഗിയുടെ കുറ്റമാണോ? “രോഗം രോഗിയുടേത് മാത്രമല്ല സമൂഹത്തിന്റേതുകൂടിയാണ്” ഇതാണ് പാലിയേറ്റീവ് സെന്ററുകളുടെ സന്ദേശം. ഇനി കത്തീറ്റര്‍ മാറ്റണം. തങ്കമണി ചേച്ചി എന്റെ മുഖത്തേക്ക് നോക്കി .ഞാന്‍ ആ മുറിയില്‍ നിന്നും പുറത്തേക്കിറങ്ങി അപ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യ വളരെ പ്രായം കുറഞ്ഞ സ്ത്രീ മുറിയിലേക്കുകയറി.വാതിലടച്ചു അവരത് മാറ്റിയിടാന്‍ തുടങ്ങി. ഇവിടെയാണ് ഭാര്യ ‘നല്ലപാതി’ആകുന്നതെന്നെനിക്കു തോന്നി. പഞ്ചായത്തില്‍നിന്നോരു വീല്‍ചെയറ് കിട്ടി പക്ഷെ അതുകൊണ്ട് കാര്യമായ പ്രയോജനമില്ല .ഗള്‍ഫിലുള്ള ചേട്ടനും മറ്റും സഹായിച്ച് ഒരു സ്കൂട്ടര്‍വാങ്ങി നാലെ ടയറുകള്‍ ഉള്ളത്.പറ്റാവുന്ന സമയത്ത് അതിന്മേല്‍ ലോട്ടറി കച്ചവടം നടത്തുന്നു. വല്ല സമ്മാനവും അടിക്കാറുണ്ടോ എന്ന എന്റെ ചോദ്യത്തിനു മറുപടിതന്നു “ഉള്ളതില്‍ വെച്ച് ഏറ്റവും ചെറുത്”വല്ലപ്പോഴും കിട്ടാറുണ്ട്, പ്രതീക്ഷമാത്രം ബാക്കി. യാത്ര പറഞ്ഞു കൈകോടുത്തു ഞ്ഞങ്ങളിറങ്ങി.
ഇനി വട്ടംകുളത്തെ മോയ്തുണ്ണിക്കയുടെ വീട്ടിലേക്ക്. റോഡിനരികില്‍ വാന്‍ പാര്‍ക്ക് ചെയ്ത് മഴപെയ്ത് നടക്കാന്‍ പോലും ദുസ്സഹമായ ഇടവഴിയിലൂടെ ഞങ്ങള്‍ മുകളിലേക്ക്. ചുമര്‍ തേക്കാത്ത ,തറ കോണ്‍ക്രീറ്റ് പോലും ചെയ്യാത്ത ചെറിയോരു വാര്‍പ്പ് വീട്. മൊയ്തുണ്ണിക്ക മുന്‍പ് വാടകവീട്ടിലായിരുന്നു, ആയിരം രൂപ പ്രതിമാസവാടക.അവസാനം നാട്ടുകാരും കുടുംബക്കരും എല്ലാം ചേര്‍ന്നോരു വീടുണ്ടാക്കി. വാതില്‍ വെക്കാന്‍ മത്രം പണം ബാക്കിയുണ്ടായില്ല. അങ്ങനെ ഇത്തിരി കാലം കൂടെ വാടകവീട്ടില്‍ അവസാനം മുന്‍പിലേയും പിറകിലേയും വാതിലുകള്‍ ‘സാന്ത്വനം’ പണിപിച്ചുകൊടുത്തു.ഇപ്പോള്‍ അതില്‍ താമസം.ഞങ്ങള്‍ കയറിച്ചെല്ലുമ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യ മുറ്റം വൃത്തിയാക്കികൊണ്ടിരിക്കുന്നു. അഭിവാദ്യം ചെയ്തുകയറിചെന്നു. തലച്ചോറില്‍ രക്തം കട്ടപിടിച്ച് ശരീരം തളരുകയും അതിനോടനുബന്ധമായ ഹ്രിദയ സംബന്ധമായ രോഗങ്ങളുമാണ് ഇക്കയെ അലട്ടുന്നത്. പ്രായമായ ഒരു പെണ്‍ക്കുട്ടിയും പഠിക്കുന്ന ഒരാണ്‍ക്കുട്ടിയും ഭാര്യയുമടങ്ങുന്ന കുടുംബം. പെണ്‍കുട്ടി ബന്ധുവീട്ടിലെ കുട്ടികളെ നോക്കാനായും മകന്‍ സ്കൂളിലേക്കും പോയിരിക്കുന്നു. ഇവിടേയും കത്തീറ്റര്‍ മാറ്റാനായിട്ടുണ്ട്. മൊയ്തുണ്ണിക്ക മാനസികമായി വളരെ അസ്വസ്തതകള്‍ അനുഭവിക്കുന്നു എന്ന് പെട്ടെന്നു തന്നെ എനിക്കു മനസ്സിലായി. പുറത്ത് നല്ല മഴയുള്ളതായും ശരീരം തണുത്തുറക്കുന്നതായും വീടിനു ചുമരിന്മേല്‍ ആരൊക്കെയോ വന്നിരിക്കുന്നതായും ഇക്കക്ക് അനുഭവപെടുന്നു. ചുമരിന്മേല്‍ ഇരിക്കുന്നവരെല്ലാം ആരെന്ന് ഭാര്യയോട് അന്വേഷിക്കാന്‍ എന്നോടാവശ്യപെട്ടു. ഭാര്യയെ സംശയ ദൃഷ്ടിയോടെ നോക്കുന്നു. ഗുളികപൊതി എടുത്ത് അടുത്ത വിസിറ്റ് വരെ ആവശ്യമുള്ള ഗുളികകള്‍ എല്ലാം ഉണ്ട് എന്ന് ഉറപ്പുവരുത്തി. കുറച്ച് സംസാരിച്ചു,ഇവരുടെ നിത്യവൃത്തിക്കായുള്ള അരി മറ്റു സാധനങ്ങള്‍ അടുത്ത കടയില്‍നിന്നും മേടിക്കാന്‍ ക്ലിനിക്ക് സൌകര്യം ചെയ്തുകൊടുക്കുകയും അതിനുവേണ്ടി മാസം നിശ്ചിത സംഖ്യ ക്ലിനിക് തന്നെ നല്‍കുകയും ചെയ്യുന്നു.(Ration) ഇങ്ങനെ ഒത്തിരി പേരുടേത് സാന്ത്വനം തന്നെ വഹിക്കുന്നു. ഹോകെയറിനുപോകുന്ന വീടുകളില്‍ നിന്ന് ഒരു ഗ്ലാസ് വെള്ളം പോലും കുടിക്കാതിരിക്കാന്‍ പ്രത്യാകം ശ്രദ്ധിക്കാറുണ്ട്. പച്ചവെള്ളം നല്‍കാന്‍ ആരും ഇഷ്ടപെടില്ല ഏറ്റവും ചുരുങ്ങിയത് ഒരു കട്ടന്‍ ചായയെങ്കിലും നല്‍കാനായിരിക്കും പക്ഷേ പഞ്ചസാരയില്ലെങ്കിലോ....?! യാത്ര പറഞ്ഞിറങ്ങി.
കൃഷ്ണേട്ടന്‍ വാന്‍ മുന്നോട്ടെടുത്തു, ഇനി ഭക്ഷണം കഴിക്കണം . ഈ വാഹനം വലിയോരു മനസ്സിന്റെ സംഭാവനയാണ്. ഭക്ഷണം കഴിച്ചു ക്ലീനിക്കിന്റെ വളണ്ടിയര്‍ സെക്രട്ടറിയായ ഡോ.കമറിദ്ദീന്റെ വീട്ടില്‍ പോയി.സംസാരത്തിനിടയില്‍ എന്റെ ഇ-മെയില്‍ വിലാസം അദ്ദേഹം ആവശ്യപെട്ടു. ക്ലിനിക്കിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള ഫ്ലയര്‍ അയച്ചുതരാമെന്നും റംസാന്‍ സമയത്ത് സക്കാത്ത് തുകയും മറ്റു സംഭാവനകള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കണമെന്ന പഴയ ഉപദേശം ഒന്നുകൂടെ പുതുക്കി. ഖാദര്‍ക്കിക്കക്ക് അത്യവശ്യമായി ആരെയോ കാണേണ്ടതുണ്ട് അദ്ദേഹം അതിനായ് യാത്ര തിരിച്ചു. ഇനി ഞങ്ങള്‍ മൂന്നുപേര്‍.
പ്രമേഹം അധികമായ് കണ്ണിന്റെ കാഴച് നഷ്ടപെടുകയും അനുബന്ധമായുള്ള ദുരിതങ്ങളുമായ് കഴിയുന്ന ആമിനത്തയുടെ വീട്ടിലേക്കാണ് ഞ്ഞങ്ങളിനി പോകുന്നത്.ഭര്‍ത്താവ് സുലൈമാനും ശരീരത്തിന്റെ ഒരു ഭാഗം തളര്‍ന്ന് കിടപ്പില്‍ തന്നെ. റോഡരികില്‍ വണ്ടിനിര്‍ത്തി തോട്ടരികിലുള്ള കടയില്‍ ഇവരുടേ റേഷന്റെ പൈസയും കൊടുത്തു ഞങ്ങള്‍ അമിനത്താത്തയുടേ വീട് ലക്ഷ്യ്മാക്കി നടന്നു. കുന്നിനോട് ചേര്‍ന്ന് ഓല മേഞ്ഞ ചെറിയ വീട്. ചുറ്റും സമാനമായ വീടുകള്‍, വീടിന്റെ ഉമ്മറത്ത്നിന്ന് കൈപോക്കിയാല്‍ വൈദ്യുതി കമ്പിയില്‍ തട്ടുന്ന അവസ്ഥ.ചുറ്റുമുള്ള വീടുകളുടെ സ്തിഥിയും വിഭിന്നമല്ല. ഇലക്ടിസിറ്റി ബോര്‍ഡിന്റെ സാമൂഹിക പ്രതിബദ്ധതെയോര്‍ത്ത് ഞാന്‍ നെടുവീര്‍പിട്ടു, എന്തിനീ ക്രരത? ഇത്തക്ക് കണ്ണിന്റെ കാഴച പൂര്‍ണമായും നഷ്ടപെട്ടിരിക്കുന്നു പക്ഷെ ആ വീട്ടില്‍ കാഴചയുള്ള ആരെക്കാളും നന്നായി കാര്യങ്ങള്‍ ഇത്ത ചെയുന്നു. എനിക്കിരിക്കാന്‍ കസേര ഇട്ടു തന്നു. രക്തസമ്മര്‍ദ്ദം പരിശോധിക്കാന്‍ ഞാന്‍ അപ്പാരറ്റസ് എടുക്കുന്നതിന്റെ ശംബ്ദം കേട്ടിട്ടാകണം ഇത്ത എന്റെ അരികില്‍ വന്നിരുന്നു. അപ്പോഴേക്കും ഭരത്താവ് സുലൈമാനിക്കയും തപ്പിതടഞ്ഞെത്തി. രണ്ടുപേരുടെയും രക്തസമ്മര്‍ദ്ദവും ഹൃദയമിടിപ്പും ഞാന്‍ പരിശോധിച്ചു,സാധാരണനിലയിലാണ്. ഈ സമയം ചേച്ചി ഗുളികപോതി പരിശോധിക്കുകയായിരുന്നു. സ്ഥിരമായി നിര്‍ബന്ധമായും കഴിച്ചിരിക്കേണ്ട പ്രമേഹത്തിന്റെ ഗുളിക രണ്ടുദിവസം മുന്‍പെ തീര്‍ന്നിരിക്കുന്നു. മരുന്നിനായ് ആളെ അയക്കാത്തതിന്റേയും ക്ലിനിക്കില്‍ വിവരമറിയിക്കാത്തതിന്റേയും കാരണം ചേച്ചി ആരാഞ്ഞു “ആരെങ്കിലും ഈ വഴി ഒന്നു വന്നുകിട്ടണ്ടേ പറഞ്ഞു വിടാന്‍ തോട്ടടുത്ത വീട്ടിലെ മൊബൈലില്‍ വിളിച്ചുപറയാന്‍ പൈസയുമില്ലായിരുന്നു” മറുപടിപറഞ്ഞത് സുലൈമാനിക്കയായിരുന്നു. അപ്പോള്‍ ഒരു നിമിത്തം പോലെ അന്നു നടക്കുന്ന ഗംഭീരമായ ഫുട്ട്ബോള്‍ കളിയുടെ അനൌണ്‍സ് വാഹനം കടന്നുപോയി. ഗുളികയെടുത്ത് ഇത്തയുടെ കയ്യില്‍ വെച്ചുകോടുത്തു. എന്തിനു കഴിക്കുന്നാതാണെന്നും എപ്പോള്‍ കഴിക്കേണ്ടതാണെന്നും ഗുളികയുടേ രൂപം നോക്കി മനസ്സിലാക്കികൊടുത്തു. നല്‍കിയ മരുന്നു തീരുന്നതിനുമുന്‍പായി വീണ്ടുമെത്താമെന്ന ഉറപ്പുനല്‍കി യാത്ര പറഞ്ഞിറങ്ങി.
സമയം നാല് മണിയോടടുത്തിരിക്കുന്നു, മഴപെയ്തു കുളത്തോടു സമാനമായ റോഡിലൂടേ വാന്‍ ഒഴുകി! സാന്ത്വനം പെയില്‍&പാലിയേറ്റീവ് ക്ലിനിക് എന്ന ബോര്‍ഡ് വെച്ച വാഹനം കാണുമ്പോള്‍ ജനങ്ങളുടെ മുഖത്തുവിരിയുന്ന സ്നേഹപൂര്‍ണമായ ഭാവമാറ്റം എന്റെ മനസ്സില്‍ സന്തോഷത്തിന്റെ മഴവില്ലുകള്‍ സൃഷ്ടിച്ചു, എന്നെ ഇതിന്റെ ഭാഗമാക്കിയതിന് ഞാന്‍ ദൈവത്തെ സ്തുതിച്ചു. പൊതുജനങ്ങളുടേ അകമഴിഞ്ഞ സഹായം ഒന്നുകൊണ്ടുമാത്രമാണ് ക്ലിനിക് മുന്നോട്ടുപോകുന്നത്. ഇനി പോകാനുള്ളത് ലക്ഷ്മിക്കുട്ടി അമ്മയുടേ വീട്ടിലേക്കാണ്. ഞാന്‍ അവരുടെ കേസ്-ഷീറ്റ് പരിശോധിക്കാന്‍ തുടങ്ങി. സ്തനത്തില്‍ കാന്‍സറായിരുന്നു ഇപ്പോള്‍ ഭേദമുണ്ട് എന്നാലും രക്തസമ്മര്‍ദ്ദം കൂടിയതിന്റെ പ്രശ്നങ്ങളും വാര്‍ദക്യ രോഗങ്ങളും.
സമയം സന്ധ്യയോടെത്തി.ഇനി മടക്കം .ചെറിയോരുവധിക്കായ് നാട്ടിലെത്തിയാതെണെങ്കിലും ഒരു ദിവസം സാന്ത്വനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി നീക്കിവെക്കാന്‍ കഴിഞ്ഞതില്‍ മനസ്സില്‍ വലിയ സന്തോഷം കളികൊണ്ടു പക്ഷേ ഒരു ചോദ്യം അപ്പോഴും അവസാനിച്ചു .‘എന്തുകൊണ്ട് ഒരു ദിവസം മാത്രം??’ ഡോ.കമറുദ്ദീന്‍ അയച്ചുതന്ന ക്ലിനിക്കിന്റെ പ്രവര്‍ത്തനങ്ങളെകുറിച്ചുള്ള വിവരങ്ങളും സഹായിക്കാനുള്ള അപേക്ഷയും താഴെ ചേര്‍ക്കുന്നു. മനസ്സിലെ കാരുണ്യത്തിനും, ദൈവം നല്‍കിയ അനുഗ്രഹങ്ങള്‍ക്ക് തിരിച്ചു നന്ദി ചെയ്യാനുമുള്ള അവസരം വായിക്കുന്നവര്‍ക്ക് കൂടേ ബാക്കിവെച്ച് നിര്‍ത്തുന്നു.
സസ്നേഹം,
ഷഫ്.
